Saturday, November 29, 2014

ടമാർ പഠാർ - ചില കാഴ്ചപ്പാടുകൾ

ടമാർ പഠാർ - ചില കാഴ്ചപ്പാടുകൾ

ദിലീഷ് നായർ സംവിധാനം ചെയ്ത 'ടമാർ പഠാർ' എന്ന സിനിമ കാണുവാൻ ഒട്ടും പോസിറ്റീവ്  അല്ലാത്ത റിപ്പോർട്ടുകൾ അറിഞ്ഞാണ് തിയറ്ററിൽ ചെന്നത്. ഇത്രയേറെ, മോശമെന്നു പറയണമെങ്ങിൽ, സിനിമ എത്രത്തോളം തരം താഴ്ന്നതാവണമെന്നു ആയിരുന്നു എന്റെ ചിന്ത..? എന്തായാലും, പടം കാണാൻ തന്നെ തീരുമാനിച്ചു... മുൻവിധികളില്ലാതെ, പ്രതീക്ഷകളോ, പക്ഷപാതമോ, ഒന്നുമില്ലാതെ തിയ്യറ്ററിൽ കയറിയിരുന്നു.

ആദ്യം മുതൽ - സാധാരണ സിനിമകളിൽ കാണുന്നതിൽ നിന്നും ചില വേറിട്ട കഥ യൊഴുക്കുകൾ അനുഭവപ്പെട്ടിരുന്നു. കഥയും, കഥ പറച്ചിലും വലിയ സംഭവങ്ങലൊന്നുമല്ല; എന്നാലും - സാധാരണക്കാരന്റെ ജീവിതത്തിൽ നിന്നും ഒരേട്‌ - അത്ര തന്നെ!! സിനിമ വിലയിരുത്തപ്പെടുന്ന പല അടിസ്ഥാനങ്ങളെയും കാറ്റിൽ പറത്തി; പച്ചയായ മനുഷ്യന്റെ ചിന്തൾക്ക് കനം കൂട്ടുന്ന ചില മന്ത്രങ്ങളുമായി കഥ പുരോഗമിച്ചു. പലരും പറഞ്ഞത്രയും, ടമാർ പഠാർ ; മോശമല്ലല്ലോ, എന്നു തോന്നി തുടങ്ങി. എനിക്ക് തോന്നുന്നത് - ഭൂരിപക്ഷവും - ഒട്ടേറെ മുൻവിധികളോടെ സിനിമയെ സമീപിച്ചത് കൊണ്ടാണ് അങ്ങനെയൊരു അഭിപ്രായം വന്നത് എന്നാണ് .എന്റെ ഉദ്ദേശ്യം - ആരുടേയും സാമാന്യ ചിന്തകളെ ചോദ്യം ചെയ്യുക എന്നതല്ല . സിനിമ കണ്ട് എനിക്ക് തോന്നിയ ചില ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണ്.ഇത് മാത്രമാണ് ശരിയെന്ന നിലപാടുമില്ല. നമ്മൾ ഏതൊരു കാര്യത്തെയും, എങ്ങനെ നോക്കിക്കാണുന്നു എന്നത് പോലെ വ്യത്യാസപ്പെട്ടിരിക്കും കാഴ്ചപ്പാടുകളും..!!

കാലാകാലങ്ങളായി; സിനിമയിൽ കണ്ടുവരുന്ന; നായകന്റെ ഒറ്റയാൾ പ്രകടനത്തിന്റെ അഭാവമോ, ആളുകളെ ഹരം കൊള്ളിക്കുന്ന ഗാന രംഗങ്ങളോ ഒന്നുമില്ലാത്ത താണോ; ഈ സിനിമയെ മോശം ഗണത്തിൽ പെടുത്താനുള്ള ചിന്തയ്ക്ക് പിന്നിലെ മാനിഫെസ്റ്റൊയ്ക്കു കാരണമെന്നൊരു സംശയം..!! ഒന്നുകൂടി പറയാം - ആസ്വാദനത്തിന്റെ മുഹൂർത്തങ്ങൾ ഒട്ടും ചോരാതെ തന്നെ; ഏറ്റവും താഴെത്തട്ടിൽ നിന്നുകൊണ്ട് ; പ്രേക്ഷകന്റെ ബുദ്ധിയെയും,ചിന്തയെയും അളയ്ക്കുന്ന ഒത്തിരി സന്ദർഭങ്ങൾ സിനിമയിൽ കാണാൻ കഴിഞ്ഞേക്കും.


ജംബർ തമ്പിയും, ട്യൂബ് ലൈറ്റ് മണിയും അവരവരുടെ ജിവിത വഴിയിടങ്ങളിൽ , തങ്ങളുടെ പോരായ്മകളെ ക്കാളേറെ; സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് മുന്നേറുമ്പോൾ ; ഒരു പക്ഷെ - ഇരുട്ടിലകപ്പെടുമായിരുന്ന ജീവിതങ്ങൾക്ക് താങ്ങായ്; ഒരു നറുതിരി വെളിച്ചമായ് അവരും സ്വയം മാറ്റപ്പെടുകയായിരുന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ - സാധാരണക്കാരനിൽ സാധാരണക്കാരന്റെ ശ്രദിക്കപെടാതെ പോകുന്ന  ജീവിതത്തിലെ ; മൂടിവെയ്ക്കപെടുന്ന കുറച്ചു നിമിഷങ്ങൾ...!! ഇതിൽ നായകസ്ഥാനം ആർക്കും നൽകാം; അല്ലെങ്ങിൽ ഒരാൾക്ക്‌ മാത്രമല്ല പ്രാധാന്യം..കഥയ്ക്ക്‌ തന്നെയാണ്...കഥാപാത്രങ്ങൾക്കും...!!

എ.സി.പി . പൗരനായി  പൃഥ്വിരാജിനു വലിയ പ്രകടനമൊന്നും കാഴ്ച്ചവേക്കേണ്ടി വന്നിട്ടില്ല... അയാൾക്ക്‌ മാത്രമായി അനാവശ്യ പ്രാധാന്യം കൊടുക്കുന്നില്ല. എന്നാൽ - തനിക്കു ലഭിച്ച ചെറിയ വേഷം പോലും മികവുറ്റതാക്കാൻ അയാൾ ശ്രമിച്ചു. നിബന്ധനകൾ നിരത്തി വിലപേശി നേടിയെടുക്കുന്ന നായക വേഷങ്ങളിലല്ല; റോൾ എത്ര ചെറുതാനെങ്ങിലും അത് മനോഹരമാക്കാനുള്ള ഒരു നടന്റെ നിലപാടാണ്‌ ശരിയെന്നു പൃഥ്വിരാജ് ഒരിക്കൽ കൂടി  തെളിയിച്ചിരിക്കുന്നു. എ. സി.പി. പൌരനിലൂടെ നേരിന്റെയും, നീതിയുടെയും കാവലാളായി ; സ്വന്തം മനസാക്ഷിയുടെ ഉൾവിളികളുടെ ഉത്തരം തേടി പരക്കം പായുന്ന കഥാപാത്രമായി അവതരിച്ചപ്പോഴും, സ്വാഭാവികമായുണ്ടാകുന്ന സ്വാർത്ഥ താൽപ്പര്യങ്ങളും തുറന്നു കാണിക്കുന്നുണ്ട്. ഇതിലൂടെ - ഏതൊരു മനുഷ്യനിലും സത്യത്തെ അനുസരിക്കാൻ കൊതിക്കുന്ന മനസ്സിന്റെ മാതൃകയാണ് വെളിപ്പെടുത്തുന്നത്. അതുപോലെ - ബാബുരാജും, ചെമ്പൻ വിനോദും, ശ്രിന്ദയും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. ഒരുപക്ഷെ - അവർ ചെയ്തതിനപ്പുറം ആ കഥാപാത്രങ്ങൾക്ക് പൂർണത നൽകാനാവില്ല.

ഒരിക്കൽ കൂടി പറയട്ടെ - 'ടമാർ പഠാർ' ഒരു ക്ലാസ്സിക്‌ പടമൊന്നുമല്ല... വലിയ സംഭവങ്ങളോ, അവകാശപ്പെടാവുന്ന വാഗ്ദാനങ്ങലോ ഒന്നും പടം നല്കുന്നില്ല എന്ന് സമ്മതിക്കുന്നു. എന്നാൽ - ഒരു സാധാരണ മനുഷ്യന്റെ ബോധവും, ചിന്തയും വേണ്ടുവോളം അളക്കാൻ , ഈ ചെറിയ സിനിമയ്ക്ക്‌ സാധിക്കുമെന്നതിൽ സംശയമില്ല. മറിച്ചുള്ള അഭിപ്രായമാണ് കൂടുതലെങ്ങിലും, അതിനുപിന്നിൽ മുൻവിധിയോടെയുള്ള വിലയിരുത്തലുകൾ ആണെന്ന് സംശയമില്ല. ഇടയ്ക്ക് നൽകുന്ന ആമുഖങ്ങൾ കഥയെ കൂടുതൽ തെളിച്ചമുള്ളതാകാൻ സഹായിക്കുന്നുണ്ട്. കഥയുടെ കെട്ടുറപ്പിന് സ്വതന്ത്രനാവുന്നതിന്റെ പുതുമ; സംവിധാനത്തിന്റെ പോരായ്മകളെ തുറന്നു കാണിക്കുന്നുണ്ട്. വിരസത തോന്നിയിട്ടില്ല എന്നൊന്നും പറയുന്നില്ല.എന്നാൽ - അതിനുമപ്പുറം - നമ്മുടെ ജീവിതത്തിലെ സാധാരണക്കാരുടെ നിസ്സഹായാവസ്ഥ ഇത്രയും വിശദമായി പറയുന്ന സിനിമയുടെ പ്രസക്തി തിരിച്ചറിയാതെ പോകരുത്.

അത്രയൊന്നും മോശമല്ലാത്ത സിനിമയെ; തീരെ കൊള്ളാത്തതാണെന്ന് വരുത്തി തീർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷെ - നാം അഭിപ്രായം പറയുന്നതിനുമുമ്പ് - ഒന്നാലോചിക്കുക - ഇതിനേക്കാൾ എത്രയോ നിലവാരമില്ലാത്ത സിനിമൾക്ക്, നമ്മളിൽ പലരും ഓശാന പാടിയിട്ടില്ലേ...? തിയ്യറ്ററിൽ ആളെക്കൂട്ടാൻ കൂലിയെഴുത്തുകാരായി ചിലർ; നായകനുവേണ്ടി കേട്ടാൽ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകൾ എഴുതി ചേർക്കുകയും, ചെവികൾ പോലും മരവിപ്പിക്കുന്ന സംഗീതത്തിന്റെ ഒച്ചപ്പാടുകളും, ഒന്നുമില്ലാതെ; പോരായ്മകളേറെ ഉണ്ടാവമെന്നാലും; വേറിട്ട ചിന്തയുമായി; കേട്ട് ശീലിക്കാത്ത കഥയുടെ മേമ്പൊടിയുമായി പ്രേക്ഷകർക്ക്‌ മുന്നിൽ വരണമെങ്കിൽ; ആ കഥാകാരന്റെ ധൈര്യം അത്രയൊന്നും വിലകുറച്ച് കാണരുത്. ഒരുപക്ഷെ - മുൻവിധികളോടെ; 'ടമാർ പഠാർ' കണ്ടിറങ്ങിയവരോട്; നിങ്ങളുടെ മനസ്സിലെ നിബന്ധനകളെ മാറ്റിനിർത്തി, സിനിമയിൽ കാണാൻ കഴിയാതെ പോയ ആസ്വാദ്യതയെ തിരിച്ചറിയാൻ, വേണമെങ്കിൽ ഒരിക്കൽക്കൂടി തിയ്യറ്ററിൽ ചെല്ലൂ...!! ഇത്രയൊക്കെ പറയേണ്ടിവന്നത് - സിനിമ കാണാൻ പോകുന്നതിനുമുമ്പ് , ചുറ്റുപാടുകളിൽ നിന്ന് മോശമെന്ന അഭിപ്രായം കേട്ടതുകൊണ്ടാണ് . എല്ലാ സിനിമയും ഒരേ നിലവാരം പുലർത്തണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ..? ഓരോന്നിനും അതിന്റേതായ ആസ്വാദ്യതയുണ്ട് - അത് തിരിച്ചറിയാൻ സാധിക്കണം.

ശ്രീ. പ്രശാന്ത്‌ നായർ എന്നയാൾ ഫേസ്ബുക്ക്‌ വഴി പറഞ്ഞത് , ഞാൻ അതേപടി കടമെടുക്കുന്നു - "പഴത്തൊലിയിൽ ചവിട്ടി വീഴുന്ന തമാശകൾ കണ്ട് ശീലിച്ചവർക്ക് ബുദ്ധിയുടെ പേശികൾക്ക് പിടുത്തം വരും എന്നൊരു പ്രശ്നം മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ..."!!


-അനീഷ്‌ കുഞ്ഞിമംഗലം-

No comments:

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി.... രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച...