Saturday, November 29, 2014

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി....

രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച കഥയിടങ്ങളോ ഒന്നുമില്ലാതെ; ജീവിതത്തിൽ നമുക്കു ചുറ്റും കാണാനിടയാകുന്ന സന്ദർഭങ്ങളുടെ അനാവരണമാണ് 'വർഷം'. ഇന്നിന്റെ തിരക്കുപിടിച്ച ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ; സമൂഹത്തിനു ചില ഓർമ്മപ്പെടുത്തലുകളായി മാറുകയാണ് . അതുകൊണ്ട് തന്നെ - ഒരിക്കലും മാറ്റിനിർത്തേണ്ട  സിനിമയല്ലിത്. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും, ആർക്കും സംഭവിക്കാവുന്ന സങ്കീർണ്ണമായ നാടകീയതകളിലേക്ക് നമ്മെ നയിക്കുകയാണ് 'വർഷം'.


വേണുഗോപാലിന്റെയും, നന്ദിനിയുടെയും ജീവിതം എല്ലാ അർത്ഥത്തിലും സുഖകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നതാണ്.അവരുടെ എല്ലാമായിരുന്നു ഏകമകൻ ആനന്ദ്‌. ഒരു യഥാർത്ഥ ബിസിനസ്സ്കാരന്റെ സർവ്വ ഗുണങ്ങളും പ്രകടമാക്കിയ വേണു; ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വെച്ചുപുലർത്തിയ ഒരാളായിരുന്നു. ആനന്ദ്‌ ഫിനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ. കൊചു-കൊച്ചു സന്തോഷങ്ങളും, പിണക്കങ്ങളുമായി അവരുടെ ജീവിതമങ്ങനെ നീങ്ങവെയാണ്; ആർക്കും സംഭവിക്കാൻ പാടില്ലാത്തത് നടക്കുന്നത്.  മകൻ ആനന്ദ്‌ വളർന്നു
വലുതാകുന്നതും, അവൻ ഡോക്ടരാകുന്നതും സ്വപ്നം കാണുന്ന വേണുവിനും, നന്ദിനിയ്ക്കും മറ്റേതൊരു മാതാപിതാക്കളെയും പോലെ; മകൻ ജീവനേക്കാൾ വലുതായിരുന്നു. അവന്റെ സ്വപ്നങ്ങൾക്കൊപ്പം, തങ്ങളുടെ പ്രതീക്ഷകളുടെ ഭാരവും മകനുമേൽ ചൊരിഞ്ഞു. ഒരുപക്ഷെ - നമ്മളിൽ പലരും, ജീവിതത്തിൽ ഭാവിയെക്കുറിച്ചോർത്തു  വ്യാകുലപ്പെടുന്നവരാണ്. ഇന്ന് ചെയ്യേണ്ടുന്ന പലകാര്യങ്ങൾക്കും പകരം; നാളെയെക്കുറിച്ചാലോചിച്ച് വിഷമിക്കുന്ന എത്രയോപേർ നമുക്ക് ചുറ്റുമുണ്ട്. വർത്തമാനകാലം നല്ലതുപോലെ ജീവിക്കാതെ, നാളെയെക്കുറിച്ചോർത്തു പലതും നഷ്ടപ്പെടുത്തുന്നവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് 'വർഷം'.


വേണുഗോപാലായി മമ്മൂട്ടിയും, നന്ടിനിയായി ആശാ ശരത്തും മികച്ച പ്രകടനം തന്നെ നടത്തിയെന്ന് പറയാതെ വയ്യ!! ആനന്ദായി പ്രജ്വൽ പ്രസാദും തന്റെ അഭിനയ വൈഭവം തെളിയിച്ചു. പീറ്ററായി ടി.ജി.രവിയും, അങ്ങനെ ഓരോ കഥാപാത്രങ്ങൾക്കും വേഷപ്പകർച്ചയേകിയ അഭിനേതാക്കളെല്ലാം തന്നെ അവരവരുടെ റോളുകൾ ഭംഗിയായി നിർവ്വഹിച്ചു. വേണുവിന്റെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന മനോഭാവങ്ങളിലെ മാറ്റങ്ങൾ ഏറെക്കുറെ തികഞ്ഞ കൈയ്യടക്കത്തോടെ തന്നെ മമ്മൂട്ടി എന്ന നടൻ അവതരിപ്പിച്ചു. ഒരുപക്ഷെ - മമ്മൂട്ടി എന്ന താരരാജാവിനെ പ്രതീക്ഷിച്ച് തിയ്യറ്ററിൽ കയറുന്നവരെ; സിനിമ തൃപ്തിപ്പെടുത്തണമെന്നില്ല. മുൻവിധികളില്ലാതെ സിനിമയെ സമീപിക്കുന്ന ഏതൊരാൾക്കും; വർഷത്തിൻറെ കഥയും, കഥ പറച്ചിലും മനസ്സിൽ തട്ടുമെന്നതിൽ സംശയമില്ല. അനാവശ്യമായ സംഭാഷണങ്ങളോ,സ്റ്റണ്ടുകളോ ഒന്നുമില്ലാതെ; തികച്ചും സ്വാഭാവികമായ രീതിയിൽ ജീവിതത്തോടു ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്  'വർഷത്തിൽ' മുഴുനീളെ കാണാൻ സാധിക്കുന്നത്‌.


നന്ദിനിയായി ആശാ ശരത് എത്തുമ്പോൾ; ഇത്രയും മികച്ചൊരു നടി ഇത്രയും കാലം എവിടെയായിരുന്നുവെന്ന ചോദ്യമുയരുന്നു...?!! ഇടയ്ക്ക് ചില നല്ല വേഷങ്ങൾ ചെയ്തെങ്കിലും, അവർ അർഹിക്കുന്ന കഥാപാത്രങ്ങൾ അത്രയ്ക്കൊന്നും ലഭിച്ചിരുന്നില്ല. ഒരുപക്ഷെ - നന്ദിനിയുടെ കഥാപാത്രത്തിന് നാടകീയത ഒരുപാട് സന്ദർഭങ്ങളിൽ പ്രകടിപ്പിക്കേണ്ടതുണ്ടായിരുന്നു. കണ്ണുകൊണ്ടുള്ള ചില ചലനങ്ങളിലൂടെ പോലും നന്ദിനിയുടെ വേഷപ്പകർച്ചയ്ക്ക് എല്ലാ അർത്ഥത്തിലും പൂർണതയേകാൻ ആശാ ശരതിനായി. കഥാപാത്ര തിരഞ്ഞെടുപ്പിലെ സൂക്ഷ്മത തന്നെയാവണം, എണ്ണത്തിൽ അവരുടെ കഥാപാത്രങ്ങളുടെ കുറവിന് കാരണം, അല്ലാതെ - കഴിവും, പ്രാപ്തിയും നോക്കുകയാണെങ്കിൽ; ഇതുവരെ ചെയ്തതിനെക്കാൾ എത്രയോ മികവുറ്റ വേഷങ്ങൾ ചെയ്യാൻ കെൽപ്പുള്ളയാളാണ് അവർ.


മക്കൾ വലുതാകുമ്പോൾ; അവരുടെ ചിന്തകളും, സ്വപ്നങ്ങളും മനസ്സിലാക്കാൻ ശ്രമിക്കാതെ; തങ്ങളുടെ നിർബന്ധങ്ങൾക്ക്‌ മുൻഗണന നൽകുന്ന മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് 'വർഷം'. മക്കൾക്ക്‌ ആത്മാർത്ഥ സ്നേഹവും, ഉപദേശ-നിർദേശങ്ങളും പകരേണ്ടത് മാതാപിതാക്കൾ തന്നെയാണ്. എന്നാൽ - അതിനുപകരം; തങ്ങളുടെ പിടിവാശിയ്ക്കു വേണ്ടി; മക്കളെ പ്രേരിപ്പിക്കുന്ന മാതാപിതാക്കൾ വിസ്മരിച്ചുപോകുന്ന ചില കാര്യങ്ങളിലേക്ക് കൂടി സിനിമ വിരൽ ചൂണ്ടുന്നു.സഹജീവി സ്നേഹവും, അനുകമ്പയും വേണ്ടുവോളമുണ്ടായിരുന്ന ആനന്ദ്‌, അവന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനാഗ്രഹിച്ച കുട്ടിയാണ്. എന്നാൽ - തന്റെ വീട്ടിലെ പണിക്കാരനായ തമിഴന് നാട്ടിൽ വീടുപണിക്കുള്ള പണം സംഘടിപ്പിച്ചു കൊടുത്തതിനു; അച്ഛന്റെ വഴക്കും, അടിയും കുറെ കിട്ടിയ ആനന്ദിന്റെ മനസ്സ് വല്ലാതെ വേദനിച്ചിരിക്കണം. താൻ ചെയ്ത നല്ല കാര്യം കാണാതെ; മാതാപിതാക്കൾ പണത്തിനും,സ്വാർത്ഥതയ്ക്കും പിറകെ പരക്കം പായുന്നത് കണ്ടു ശീലിച്ച ആനന്ദിന്; ഉറക്കത്തിലെപ്പോഴോ ഹൃദയസ്പന്ദനം നിലച്ചുപോവുകയാണ്. ഒറ്റ രാത്രി കൊണ്ട് ജീവിതം തന്നെ പിടിച്ചുലയ്ക്കുന്നത് സംഭവിക്കുമ്പോൾ; സ്വാഭാവികമായി ആരായാലും തകർന്നുപോകും. അകാലത്തിലുള്ള മകന്റെ വേർപാട് വേണുവിനും,നന്ദിനിയ്ക്കും താങ്ങാവുന്നതിലപ്പുറം കടുത്ത ആഘാതമായി.


നാളിതുവരെ പിന്നിട്ട ദൂരങ്ങൾക്കിടയിൽ അവർ നഷ്ടപ്പെടുത്തിയ ചിലതിനെക്കുറിച്ചുള്ള തിരിച്ചറിവ്; രണ്ടുപേർക്കും ജീവിതത്തെക്കുറിച്ച് പുനർവിചിന്തനത്തിന് വെളിച്ചമേകി. പൂത്തുലഞ്ഞുനിൽക്കുന്ന മകന്റെ ഓർമ്മകളുടെ പിൻബലവുമായി; ജീവിതത്തിൽ സ്വന്തമാക്കിയ വഴിത്താരകൾ വിട്ട്; വേണുവും,നന്ദിനിയും പുതിയ മനുഷ്യരായി ; അവരുടെ ജീവിതം തുടർന്ന്..ഏട്ടൻ,അനിയൻ,അമ്മായി,സുഹൃത്തുകകൾ,അയൽവാസികൾ...എല്ലാവരും അവർക്ക് പ്രിയപ്പെട്ടതായിരുന്നു... ഏതൊരു കാര്യവും നമ്മിൽ നിന്നും എന്നേക്കുമായി നഷ്ടപ്പെടുമ്പോഴാണ് നമുക്കതിന്റെ പ്രാധാന്യം മനസ്സിലാകുക. മകന്റെ നിത്യ സ്മരണയ്ക്കായി; വിദ്യാഭ്യാസ സ്ഥാപനവും, മറ്റുചില സാമൂഹിക സേവനങ്ങളുമായി ...വേണുവിന്റെയും, നന്ദിനിയുടെയും ജീവിതത്തിൽ പ്രതീക്ഷകളുടെയും,സ്വപ്നങ്ങളുടെയും "വർഷം" തോരാതെ പെയ്തിറങ്ങട്ടെ....!!


മുൻചിത്രങ്ങളെപ്പോലെ രഞ്ജിത്ത് ശങ്കർ; കാമ്പുള്ള കഥയുമായി പ്രേക്ഷകർക്ക്‌ മുന്നിൽ വീണ്ടും സ്വാഭാവിക ജീവിതത്തിന്റെ മറ്റൊരു കാഴ്ചയൊരുക്കി. താൻ പറയുന്ന വിഷയത്തെക്കുറിച്ച് സംവിധായകന്  ഉത്തമ ബോധ്യമാണ് ആദ്യം വേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ; തന്റെ ചിത്രത്തിലൂടെ പ്രേക്ഷകൻ എന്താണ് കാണേണ്ടത് എന്നത് സംവിധായകൻ തീരുമാനിക്കണം. അല്ലാതെ - കാഴ്ച്ചക്കാരന്റെ ഇഷ്ടങ്ങൾക്കനുസരിച്ചോ; താരാരാധനക്കാരുടെ ഇടപെടലുകൾ കാരണമോ; കഥയിൽ വരുത്തുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന കൈയ്യടിയുടെ അലയൊലികൾ ഏതാനും നിമിഷത്തേക്ക് മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ...നമുക്കിടയിലെ ജീവിതത്തിന്റ കഥാപരിസരങ്ങളുമായി സംവിധായകൻ പ്രേക്ഷകരോട് സംവദിക്കാനെത്തുമ്പോൾ; സിനിമ കണ്ടിറങ്ങുന്നവർക്കിടയിൽ, കഥയ്ക്ക്‌ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെങ്കിൽ അവിടെ സിനിമയും,സംവിധായകനും വിജയിക്കുകയാണ്...!! തീർച്ചയായും - 'വർഷ'മേൽപ്പിക്കുന്ന നൊമ്പരത്തിന്റെ മുറിവ് പ്രേക്ഷക മനസ്സുകളിൽ കുറച്ചുകാലം മായാതെയുണ്ടാകുമെന്ന് ഞാനുറച്ച് വിശ്വസിക്കുന്നു. അല്ലാതെ - സിനിമയ്ക്ക് സാറ്റലൈറ്റ് അവകാശത്തിന്റെ ഗ്യാരണ്ടിയല്ല ആവശ്യം...!! മറിച്ച് - പ്രേക്ഷകന്റെ മനസ്സിൽ ഇത്തിരിയൊരിടം നേടാൻ കഥയ്ക്കാകുമ്പോൾ; കടുത്ത വേനലിൽ ആശ്വസമായെത്തും പോലെ, രഞ്ജിത്ത് ശങ്കറിന്റെ 'വർഷ'വും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഇനി കുറച്ചു നാളേയ്ക്ക് പെയ്തു നിറയട്ടെ...!!

-അനീഷ്‌ കുഞ്ഞിമംഗലം-

No comments:

വർഷം പെയ്തിറങ്ങി....

വർഷം പെയ്തിറങ്ങി.... രഞ്ജിത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത 'വർഷം' എന്ന സിനിമ കണ്ടു. അതിഭാവുകത്വത്തിന്റെ ധാരളിത്തമോ, കെട്ടിച്ചമച്ച...